query_builder Tue 22 Mar 2022 3:07 pm
visibility 535

കാക്കനാട്: യാത്രക്കാരുടെ അപമര്യാദയായി പെരുമാറിയ ഓല ക്യാബ് ഡ്രൈവർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കാസർകോട് സ്വദേശിയായ മുഹമ്മദ് ബാദുഷക്കെതിരെയാണ് അധികൃതർ കർശന നടപടി സ്വീകരിച്ചത്. എറണാകുളം ആര്‍ടിഒക്ക് മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയിയെ തുടർന്നാണ് ഇയാളുടെ ലൈസൻസ് താൽക്കാലികമായി റദ്ദ് ചെയ്തത്.
മാർച്ച് 18നായിരുന്നു നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. എറണാകുളത്തെ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ സന്ദർശനത്തിനെത്തിയ മലപ്പുറം സ്വദേശിയായ ടി.പി ഷരീഫ് എന്നയാൾക്കും കുടുംബത്തിനുമാണ് ഓല ഡ്രൈവറിൽ നിന്ന് മോശം സമീപനം അനുഭവിക്കേണ്ടി വന്നത്. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. പാർക്കിൽനിന്ന് തിരിച്ചു പോകുന്നതിനായി ഇവർ ഓൺലൈനിലൂടെ ടാക്സി ബുക്ക് ചെയ്തിരുന്നു. ടാക്സിയുമായി എത്തിയ ബാദുഷ പരാതിക്കാരനും മക്കളും സുഹൃത്തുക്കളും അടക്കമുള്ളവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വാഹനത്തിൽ കയറിയ ഉടനെ ഇവരോട് ബുക്കിംഗ് റദ്ദാക്കാനും ആയിരം രൂപ കൂലിയായി നൽകാനും ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ബഹളം വയ്ക്കുകയും കാറിൽ നിന്ന് ഇറങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. വാക്ക് തർക്കം രൂക്ഷമായതോടെ അമ്യൂസ്മെന്റ് പാർക്കിലെ സുരക്ഷാ ജീവനക്കാർ എത്തിയെങ്കിലും അതിനു മുൻപ് തന്നെ കടന്നുകളഞ്ഞു.
അതിനിടെ ബാദുഷ പരാതിക്കാരോട് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യം അടക്കമായിരുന്നു മോട്ടോർ വാഹന വകുപ്പിന് പരാതി ലഭിച്ചത്. തുടർന്ന് ആർ.ടി.ഒ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. സനീഷ്, പി.എം. മധുസുദനൻ എന്നിവരെ പരാതിയിൽ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷക്കെതിരെ നടപടി സ്വീകരിച്ചത്.