query_builder Sun 27 Mar 2022 7:50 am
visibility 505

കാക്കനാട്: 'യുദ്ധകാലത്ത് അവിടെ കഴിഞ്ഞതിനെക്കുറിച്ച് ഓർക്കുമ്പോൾത്തന്നെ നെഞ്ചിടിപ്പ് കൂടുകയാണ്, ഇനിയുമങ്ങോട്ട് മടങ്ങിപ്പോവുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലുമാവുന്നില്ല. ഞങ്ങൾക്ക് ഇവിടത്തെ സർവകലാശാലകളിൽ തുടർപഠനത്തിനുള്ള അവസരം ബന്ധപ്പെട്ടവർ മുൻകൈയെടുത്ത് ഒരുക്കണം...' -ഒരേ സ്വരത്തിൽ ഇതു പറയുന്നത് യുക്രൈനിൽ നിന്നു മടങ്ങിയെത്തിയ വിദ്യാർഥികളും രക്ഷിതാക്കളുമാണ്. കാക്കനാട് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച യുക്രൈൻ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിധിനികളുടെയും സംഗമവേദിയിലായിരുന്നു പലരും യുദ്ധഭൂമിയിലെ നടുക്കുന്ന ഓർമകളിൽ വികാരധീനരായി ആശങ്ക പങ്കുവെച്ചത്. ഒാൾ കേരള യുക്രൈയ്ൻ മെഡിക്കൽ സ്റ്റുഡൻറ്സ് ആൻഡ് പാരൻറ്സ് അസോസിയേഷൻ (എ.കെ.യു.എം.എസ്.പി.എ.) സംഘടിപ്പിച്ച സംസ്ഥാനതല സംഗമത്തിൽ, തങ്ങൾക്കിനി ഇവിടെ പഠിക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രത്യാശ വിദ്യാർഥികൾ പങ്കുവെച്ചു.
യുക്രൈനിൽ മെഡിസിനും നഴ്സിങ്ങിനുമെല്ലാം പഠിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളുമുൾെപ്പടെ ആയിരത്തോളം പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
ഉയർന്ന മാർക്ക് ഉണ്ടായിട്ടും നാട്ടിൽ മെഡിക്കൽ വിദ്യാഭ്യാസ സാഹചര്യമില്ലാത്തതും കുറഞ്ഞ പഠനച്ചെലവും കണക്കിലെടുത്താണ് കുട്ടികളെ യുക്രെയ്നിൽ ചേർത്തതെന്ന് അസോ. പ്രസിഡൻറ്് പി. സതീശൻ ചൂണ്ടിക്കാട്ടി. യുദ്ധം മൂലം വിറങ്ങലിച്ച അന്നാട്ടിൽ, ഭീതിയുടെ മുൾമുനയിൽ ദിവസങ്ങളോളം പട്ടിണിയും കൊടുംശൈത്യവും കഷ്ടപ്പാടുകളുമായി കഴിച്ചുകൂട്ടിയ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ വിദ്യാർഥികളിൽ പലരും വിതുമ്പി. ഏപ്രിൽ 15-ന് മുൻപായി നടപടിയുണ്ടായില്ലെങ്കിൽ ഒരു വർഷം പാഴായിപ്പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും വിദ്യാർഥികൾ പറഞ്ഞു.
ഈ സാഹചര്യത്തിൽ മടങ്ങിവന്ന രാജ്യത്തെ മുഴുവൻ വിദ്യാർഥികൾക്കും ഇവിടെ പഠനസൗകര്യം ഒരുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ നിവേദനം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുമെന്ന് അസോ. സെക്രട്ടറി സിൽവി സുനിൽ അറിയിച്ചു. തുടർപഠനത്തിന് സൗകര്യമൊരുക്കുന്നതിനാവശ്യമായ നിയമഭേദഗതി നാഷനൽ മെഡിക്കൽ കൗൺസിൽ കൊണ്ടുവരണമെന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുകിട്ടാൻ നടപടി വേണമെന്നുമുൾപ്പടെയുള്ള ആവശ്യങ്ങൾ നിവേദനത്തിലുണ്ട്.
Also read: ദിലീപിന്റെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ നാളെ