വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു
GENERAL
*ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിൻറെ മരണം അഭിഭാഷകൻ കോടതിയെ അറിയിച്ചു.*

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണക്കെതിരായ മാസപ്പടി വിവാദത്തിൽ റിവിഷൻ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിൻറെ മരണം അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് സിംഗിൾ ബെഞ്ചിൻറെ നടപടി. മാസപ്പടി ആരോപണം അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിക്കും മകൾക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.കേസ് മൂവാറ്റുപുഴ വിജിലൻസ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തന്റെ വാദം കേൾക്കാതെയാണ് വിജിലൻസ് കോടതി ആവശ്യം തള്ളിയതെന്ന് ഹർജിക്കാരൻ വാദിച്ചു. തന്റെ വാദം കൂടി കേട്ട് വിജിലൻസ് കോടതി തീരുമാനമെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.